കൊച്ചി: വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു. ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന് വിജിലൻസ് കോടതിയിൽ അറിയിച്ചു.
ഇബ്രാഹിം കുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷൻ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിത്സ നൽകാൻ എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ സർക്കാർ അശുപത്രികളിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ അഭാവമുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നു.
ഈ മാസം 19-ാം തീയതി ലേക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബർ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
റണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജനറൽ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടർമാരാണ് പാനലിലുള്ളത്. ഇവർ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോർ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam