
കൊച്ചി: പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ സ്കൂള്‍ തുറക്കും മുമ്പ് അറ്റ കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നതെങ്കിലും പണികള്‍ എങ്ങുമെത്തിയില്ല. അതിനിടെ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന നിലപാടുമായി മുന്നണി നേതൃത്വം കൊച്ചിയില്‍ വിശദീകരണ യോഗം നടത്തി.
ജൂൺ മൂന്നിന് സ്കൂൾ തുറക്കുന്നതിന് മുമ്പ് പണികൾ തീർത്ത് പാലം തുറന്ന് നൽകുമെന്നായിരുന്നു നിർമ്മാണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റിയിട്ടും പാലം എന്ന് തുറക്കാനാകുമെന്ന് ആർക്കു പറയാൻ കഴിയുന്നില്ല. നിർമ്മാണ ജോലികൾ എന്ന് തീരുമെന്നതിലും അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടിയില്ല.
ഒരു മാസത്തിനുള്ളിൽ ടാറിങ്ങ് പൂർത്തിയാക്കി എക്സപാൻഷൻ ജോയിന്റുകൾ പുനസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായത് ടാറിങ്ങ് മാത്രമാണ്. എക്സ്പാൻഷൻ ജോയിന്റുകൾ പുനസ്ഥാപിക്കാനുള്ള നടപടികളും ബേയറിങ്ങ് മാറ്റുന്ന പണികളും ഇനിയും ബാക്കിയാണ്. അതേസമയം പാലത്തിന്റെ നിർമ്മാണത്തിലുണ്ടായ പിഴവുകൾക്ക് അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോപിച്ച് യുഡിഎഫും രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam