കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന നടത്തുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. ഭാര പരിശോധന നടത്തുന്നതിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പാലാരിവട്ടം പാലത്തിന്റെ കരാറെടുത്ത കമ്പനി ആർഡിഎസും സ്ട്രക്‌ചറൽ എഞ്ചിനീയേഴ്സിന്റെയും ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഭാര പരിശോധന നടത്തിയതിനു ശേഷം പാലം പൊളിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി വാദം കേൾക്കുന്നതിനിടെ പറഞ്ഞു.
സുരക്ഷ മുന്നറിയിപ്പ് കണക്കിലെടുക്കാതെ പരിശോധന നടത്താനാകില്ലെന്ന് സർക്കാർ ഇതിന് മറുപടി നൽകി. എന്നാൽ പാലം പൊളിക്കാൻ നിർദ്ദേശിക്കുന്നത് ഇന്ത്യയിൽ ആദ്യത്തെ സംഭവം ആയിരിക്കുമെന്ന് കോടതി പറഞ്ഞു. ഹർജി വിധിപറയാൻ മാറ്റി.