പാലത്തായി പീഡനക്കേസ്: ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റി

By Web TeamFirst Published Nov 21, 2020, 12:08 PM IST
Highlights

ഐജി.എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കണ്ണൂർ: കണ്ണൂർ പാലത്തായി പീഡനകേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ നിയമനം. തളിപറമ്പ ഡിവൈഎസ് പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. 

ഐജി.എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകി.  

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രതി പദ്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക് അനുകൂലമായി കേസിന്‍റെ മേൽനോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന്  പിറകെയായിരുന്നു ഐജിയുടെ പേരിൽ സംഭാഷണം പ്രചരിച്ചത്. ഈ ഓഡിയോ സന്ദേശം പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. പാലത്തായി കേസിൽ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നതായിരുന്നു സംഭാഷണം. 

click me!