
കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ശിക്ഷാവിധി പറയും. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ ശുചി മുറിയിൽ വച്ച് 10 വയസ്സുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.
കണ്ണൂർ പാലത്തായിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയത് ഇന്നലെയാണ്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ഇന്ന് വിധി പറയുന്നത്. അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയ കേസ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കണ്ണൂർ പാലത്തായിയിലെ പത്തു വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിന് പരാതി കൈമാറി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി.
2020 ഏപ്രിൽ 15 ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ചു അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിൽ തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. കേസ് ഒടുവിൽ അന്വേഷിച്ച ഡിവൈഎസ്പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചുവെന്നും വിധി ലഭിച്ച ശേഷം മേൽക്കോടതിയെ സമീപിക്കുമെന്നുമാണ് പ്രതിഭാഗം പറഞ്ഞിരിക്കുന്നത്.