
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായെന്നായിരുന്നു പരാതി. പിന്നാലെ നടത്തിയ തെരച്ചിലിൽ നാല് പേരെയും കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരും പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു.
വള്ളംകളിയിൽ തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടത്തിപ്പിൽ വലിയ തോതിൽ വീഴ്ചയുണ്ടായി. പുറത്ത് നിന്നുള്ള തുഴച്ചിലുകാരെ എത്തിച്ചുവെന്ന് ആരോപിച്ച് പള്ളിയോടങ്ങൾ തമ്മിൽ പുഴയിൽ വച്ചും തർക്കം ഉണ്ടായി. പള്ളിയോടം മറ്റൊരു പള്ളിയോടത്തിന് കുറുകെയിട്ട് തർക്കമുണ്ടായി. എന്നാൽ വന്മഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ കാണാതായെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല. പള്ളിയോടങ്ങൾ മറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെന്നും ആർക്കും പരിക്കേറ്റില്ലെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ആദ്യം വന്ന പ്രതികരണം. പിന്നാലെ കരക്കെത്തിയ തുഴച്ചിലുകാരാണ് നാല് പേരെ കാണാനില്ലെന്ന് പരാതി ഉന്നയിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷം നാല് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് | Asianet News