പമ്പയിലെ പ്രളയാവശിഷ്ടം നീക്കല്‍: നടപടികളിൽ ദുരൂഹതകൾ ഏറെ

Web Desk   | Asianet News
Published : Jun 03, 2020, 08:35 AM ISTUpdated : Jun 03, 2020, 10:57 AM IST
പമ്പയിലെ പ്രളയാവശിഷ്ടം നീക്കല്‍: നടപടികളിൽ ദുരൂഹതകൾ ഏറെ

Synopsis

ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ പിന്നീട് ഇറക്കിയ ഉത്തരവിൽ അവശിഷ്ടങ്ങൾ പമ്പാതടത്തിൽ നിന്ന് നീക്കണമെന്ന് മാത്രമാണുള്ളത്. നിലക്കലിലേക്കോ , സമീപസ്ഥലങ്ങളിലേക്കോ അവശിഷ്ടം മാറ്റാമെന്നിരിക്കെ മണൽ നീക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക്. 

പത്തനംതിട്ട: പമ്പയിലെ പ്രളയാവശിഷ്ടം നീക്കാൻ അനുമതി നൽകിയ നടപടികളിൽ ദുരൂഹതകൾ ഏറെ. ആദ്യ ഘട്ടത്തിൽ മണൽനീക്കം തടഞ്ഞ വനംവകുപ്പ് ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസ് നേരിട്ട് ഇടപെട്ടതോടെ മൗനത്തിലായി. മണൽ നീക്കാൻ ഉത്തരവിടാൻ ദേവസ്വം സെക്രട്ടറിക്ക് അധികാരമുണ്ടോ എന്ന നിയമപ്രശ്നവും ഉയരുകയാണ്.

2018ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞ് കൂടിയ അവശിഷ്ടങ്ങൾനീക്കം ചെയ്യാൻ കേരളാ ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത് ദേവസ്വം സെക്രട്ടറി. എന്നാൽ ദേവസ്വത്തിന്‍റെ പരിധിയിൽ വരുന്നതല്ല പമ്പയിൽ മണൽ അടിഞ്ഞുകൂടിയ ഭൂരിഭാഗം തീരവും. പെരിയാർ ടൈഗർ റിസർവ്വിൽ ഉൾപ്പെടുന്ന വനഭൂമിയിൽ നിന്ന് ഇവ നീക്കം ചെയ്യാൻ ദേവസ്വത്തിന് അധികാരമില്ലെന്നിരിക്കെ പ്രത്യേക ഉത്തരവ് ഇറക്കിയത് ദുരൂഹമാണ്. 

ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ പിന്നീട് ഇറക്കിയ ഉത്തരവിൽ അവശിഷ്ടങ്ങൾ പമ്പാതടത്തിൽ നിന്ന് നീക്കണമെന്ന് മാത്രമാണുള്ളത്. നിലക്കലിലേക്കോ , സമീപസ്ഥലങ്ങളിലേക്കോ അവശിഷ്ടം മാറ്റാമെന്നിരിക്കെ മണൽ നീക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക്. 

മണൽ നീക്കുന്ന കേരളാ ക്ലേയ്സിന് ആകട്ടെ ഈ രംഗത്ത് മുൻ പരിചയവുമില്ല. അവശിഷ്ടം നീക്കുന്നതിന്‍റെ മറവിൽ പമ്പയിലെ കോടികൾ വിലമതിക്കുന്ന മണൽ ശേഖരം രണ്ട് സ്വകാര്യ ഗ്രൂപ്പുകൾക്ക് കടത്താൻ സൗകര്യം ചെയ്യുന്നുവെന്ന ആരോപണം ഉയർന്നത് ഈ സാഹചര്യത്തിലാണ്.

ചീഫ്‌ സെക്രട്ടറി സ്ഥാനം ഒഴിയും മുൻപ് ടോം ജോസ് ഹെലികോപ്റ്ററിൽ എത്തി ഈ വിഷയത്തിൽ യോഗം വിളിച്ചതും വിവാദമാവുകയാണ്. വനംവകുപ്പിന്‍റെ കീഴിൽ വരുന്ന വിഷയമായിട്ടും ജില്ലയിൽ നടത്തിയ യോഗം മന്ത്രി കെ രാജു അറിഞ്ഞില്ല. മണൽ നീക്കുന്നത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന ഉത്തരവുകളിലും വൈരുധ്യങ്ങൾ ഏറെയാണ്.
 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ