മോൻസൻ്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം

By Web TeamFirst Published Sep 30, 2021, 11:27 AM IST
Highlights

അയ്യപ്പഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാശ്രമമാണ് ഇതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. പന്തളം കൊട്ടാരത്തിൽ പുരാതന രേഖകളിലൊന്നും രാജകീയ സീൽ എന്നൊരു സംഭവമില്ല. 

പത്തനംതിട്ട: മോൻസൻ്റെ (monson) കൈവശമുള്ള ശബരിമലയുമായി (Sabarimala) ബന്ധപ്പെട്ട വ്യാജചെമ്പോലയെക്കുറിച്ച് അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം (pandalam palace). വിശ്വാസികൾക്കിടയിൽ സ്പർധ വളർത്താൻ മനപൂർവ്വം വ്യാജരേഖയുണ്ടാക്കിയതാണെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി നാരായണവർമ്മ ആരോപിച്ചു. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് അന്വേഷിച്ച് സത്യാവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അയ്യപ്പഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാശ്രമമാണ് ഇതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. പന്തളം കൊട്ടാരത്തിൽ പുരാതന രേഖകളിലൊന്നും രാജകീയ സീൽ എന്നൊരു സംഭവമില്ല. എന്നാൽ മോൻസന്റെ കൈയിലെ താളിയോലയിൽ ഇങ്ങനെയൊരു സംഭവമുണ്ട്. പന്തളം കൊട്ടാരത്തിലുള്ളത് താളിയോലകളാണ്. വവ്വാർക്ക് എഡി 854-ൽ ചെമ്പോല നൽകിയതായി ചരിത്രരേഖകളിലുണ്ട് എന്നാൽ അതാണ് മോൻസൻ്റെ കൈയ്യിലുള്ളതെന്ന് കരുതാൻ യാതൊരു നിർവാഹവുമില്ല. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് മുൻകൈയ്യെടുത്ത് വിശദമായ അന്വേഷണം നടത്താൻ തയ്യാറാവണം - നാരായണവർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ് മറ്റൊരുതലത്തിലേക്ക് പോകുന്നു എന്നതിൻ്റെ സൂചന കൂടിയാണ് വിഷയത്തിലെ പന്തളം കൊട്ടാരത്തിൻ്റെ പ്രതികരണം. 2018-ൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്താണ് 350 വർഷം പഴക്കമുള്ള ചെമ്പോലയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ചെമ്പോലയിലെ വിവരങ്ങൾ. ചെമ്പോലയിലെ വാർത്തകൾ അന്ന് പന്തളം കൊട്ടാരം തള്ളിക്കളഞ്ഞെങ്കിലും ഇപ്പോൾ മോൻസൻ്റെ തട്ടിപ്പു പുറത്തു വന്നതോടെ ഇതിൽ മറ്റു തരത്തിലുളള ഗൂഢാലോചനകളുണ്ടെന്നാണ് പന്തളം കൊട്ടാരം ഇപ്പോൾ ആരോപിക്കുന്നത്. 

ക്രൈം ബ്രാഞ്ച്  ആർക്കിയോളജി വകുപ്പ് മോൻസൻ്റെ പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും, ഇതിനായി അടുത്ത ദിവസം അപേക്ഷ നൽകും, ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോലയും പരിശോധിക്കും, പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനാൻ കൂടിയാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്

click me!