ലഹരിക്കടത്തിൽ സിപിഎം നടപടി; ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി, ഷാനവാസിന് സസ്പെൻഷൻ

By Web TeamFirst Published Jan 11, 2023, 6:52 AM IST
Highlights

ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.

ആലപ്പുഴ: പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.

രണ്ട് ദിവസമായി തുടരുന്ന വിവാദങ്ങൾക്കൊടുവില്‍ ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങൾ. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി. 

വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ,ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടര്ന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടരി ആര് നാസര് പറഞ്ഞു

കേസിലെ മൂന്നാംപ്രതിയായ സജാദ് സിപിഎം പ്രവർത്തകനല്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ഡിവൈഎഫ്ഐ അംഗമാണോഎന്ന ചോദ്യത്തിന് അത് സംഘടന വ്യക്തമാക്കട്ടെ എന്നായിരുന്നു മറുപടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസില് എ ഷാനവാസ്ഉള്‍പ്പെട്ട ആലപ്പഴ നോര്ത്ത്ഏരിയാ കമ്മിറ്റിയുടെ യോഗവും ചേര്‍ന്നു. സെക്രട്ടറിയേറ്റ് തീരുമാനം യോഗത്തില് റിപ്പോര്ട്ട് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും എന്നുമായിരുന്നു മാധ്യമങ്ങളോട് ഷാനവാസ് പ്രതികരിച്ചത്. 

അതേസമയം ഷാനവാസിനെയും സുഹൃത്ത് അൻസറിനേയും കരുനാഗപ്പള്ളി പൊലീസ് ചോദ്യം ചെയ്തു. വാഹനം വാടകയ്ക്ക് കൊടുത്തെന്ന് കാണിച്ച് ഷാനവാസ് നൽകിയ രേഖ വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. വൻ പാൻമസാല ശേഖരം പിടികൂടി മൂന്നാം ദിവസമാണ് വാഹനയുടമകളെ ആലപ്പുഴയിലെത്തി പൊലീസ് ചോദ്യം ചെയ്തത്. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ. 

വാഹനം വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് ഷാനവാസ് പൊലീസിനോടും ആവർത്തിച്ചു. ഇത് സംബന്ധിച്ച രേഖകളും കൈമാറി. മുദ്രപത്രം തയ്യാറാക്കിയ ആളുടേയും സ്റ്റാമ്പ് നൽകിയ വ്യക്തിയുടേയം മൊഴി പൊലീസെടുത്തു. കരാ‍ർ രേഖകൾ വ്യാജമായി ചമച്ചതാണോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വാഹനം വാടകയ്ക്ക് എടുത്തെന്ന് പറയപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജയനേയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. 

ജയനെ നേരത്തെ പരിചയമില്ലെന്നാണ് ലോറിയുടമകൾ പൊലീസിന് നൽകിയ മൊഴി. ജയനാണ് പാൻമസാല കടത്തിയതെങ്കിൽ ഷാനവാസിന്റെ സുഹൃത്തായ അൻസറിന്റെ ലോറിയിലും എങ്ങനെ ലഹരി ഉത്പന്നങ്ങൾ എത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് ഉടമകൾ നൽകിയ മൊഴിയിലും വ്യക്തതക്കുറവുണ്ട്. ആവശ്യമെങ്കിൽ വാഹനയുടമകളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ലഹരി ഉത്പന്നങ്ങൾ കടത്താൻ ഇത്രയധികം പണം എവിടുന്ന് കിട്ടിയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവർ ഇതുവരെയും മറുപടി നൽകിയിട്ടില്ല. ഇവരുടെ ഫോണ്‍ രേഖകൾ പരിശോധിച്ച് ഇത് കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

click me!