
കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ തലശ്ശേരി കോടതിയിലേക്ക് കൊണ്ട് പോയി. മെഡിക്കൽ പരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, മുസ്ലീം ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ ചൊക്ലി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
തലശ്ശേരി പെരിങ്ങത്തൂർ റോഡിലും പ്രവർത്തകർ ഉപരോധം നടത്തി. ചൊക്ലി പൊലീസ് കസ്റ്റഡിയിൽ എടുത്ത 14 ലീഗ് പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ ഇവർ അനുവദിച്ചില്ല. കൊല്ലപ്പെട്ട മൻസൂറിൻ്റെ വിലാപയാത്രയ്ക്ക് ശേഷമുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെയും കൊണ്ടു കോടതിയിലേക്ക് പോകുന്ന വാഹനമാണ് പ്രതിഷേധക്കാർ തടഞ്ഞുവച്ചത്. ഉപരോധം അവസാനിച്ച ശേഷമാണ് പാർട്ടി ഓഫീസ് ആക്രമണ കേസിലെ പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. 10 ലീഗ് പ്രവർത്തകരെയാണ് തലശ്ശേരി കോടതിയിൽ ഹാജരാക്കിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചെന്ന് പിടിയിലായവരിൽ ഒരാളായ ഫൈസൽ കോടതിയിൽ പറഞ്ഞു. തല പൊട്ടിയിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ഫൈസൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam