
കൊച്ചി: കോതമംഗലത്ത് 'പറക്കും തളിക' മോഡൽ കല്യാണ ഓട്ടം നടത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതും ജോയിന്റ് ആർടിഒ അറിയിച്ചു. അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് പറക്കുതളിക സിനിമയിലേതുപോലെ മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്.
കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആർ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിൻറെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതിൽ തൻറെ ശ്രദ്ധക്കുറവുണ്ടായെന്നും ഡ്രൈവർ വിശദീകരിച്ചു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലോടെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ ടി ഒ ഷോയി വർഗീസ് പറഞ്ഞു.
'പറക്കും തളിക' എന്ന സിനിമയിലെ 'താമരക്ഷൻ പിള്ള' ബസിനെ അനുസ്മരിപ്പിക്കും വിധം 'അലങ്കരിച്ചായിരുന്നു' കെഎസ്ആർടിസി കല്യാണ ഓട്ടം നടത്തിയത്. കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് കല്യാണം ഓട്ടം വിളിച്ചത്. കല്യാണച്ചെറുക്കനൊപ്പം ബസിനെയും ഒരുക്കിയിറക്കിയത് സകലരും ഞെട്ടിയത്. സിനിമയിലേതുപോലെ കെഎസ്ആർടിസി ബസിന് ചുറ്റും മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷൻ പിളള' എന്ന് ബോർഡുമെഴുതിയത്.
Also Read: 'കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ'; 'പറക്കുംതളിക മോഡൽ' കല്യാണഓട്ടം, ഡ്രൈവർക്കെതിരെ കേസ്
ലോകകപ്പ് ഫുട്ബോൾ ആരാധകരായ വരന്‍റെ സുഹൃത്തുക്കൾ ബ്രസീൽ, അർജന്‍റീന പതാകകളും ബസിന്‍റെ മുന്നിൽകെട്ടിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. കല്യാണവണ്ടി ഇരുമ്പ് പാലത്തെത്തും മുമ്പേ തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. അടിമാലിയിൽ വെച്ചുതന്നെ സകല ഒരുക്കങ്ങളും അഴിച്ച് കളഞ്ഞാണ് ബസ് കോതമംഗലത്തെത്തിയത്. ഡ്രൈവറുടെ ലൈസൻസ് മരവിപ്പിക്കാൻ ജോയിന്‍റെ ആർടിഒ നിർദേശം നൽകി. പരിശോധനയ്ക്ക് ശേഷം ബസ് ഇനി റോഡിലിറക്കിയാൽ മതിയെന്ന് കെഎസ്ആർടിസി ഇന്നലെ നിർദേശം നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.