
തിരുവനന്തപുരം: പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാറശാല മുരിയങ്കര സ്വദേശി അരുണ്‍ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി ഒന്ന് ജഡ്ജി കെ. എം. സുജയാണ് പ്രതിയെ ശിക്ഷിച്ചത്. ഗര്‍ഭിണിയായ അതിജീവിത പ്രസവിച്ചു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ ആണ് പൊലീസിനെ വിവരം അറിയിച്ചത്. അച്ഛന്‍ വർഷങ്ങൾക്ക് മുമ്പേ മരിച്ചതിനാൽ കുട്ടി അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മ വീട്ടുജോലിക്കായി ദൂര സ്ഥലത്തായിരുന്ന അവസരത്തിലാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ചത്.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെയും അതിജീവിതയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അതിജീവിത കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ പ്രതിയല്ല അരുണ്‍ എന്ന പേരുള്ള മറ്റൊരാളാണ് പ്രതി എന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഡി.എന്‍.എ. പരിശോധന ഫലം തെളിവായി സ്വീകരിച്ചുകൊണ്ടാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്. വിനോദ്, അഡ്വ. മായാദേവി എന്നിവര്‍ ഹാജരായി. പാറശാല എസ് .എച്ച്. ഒ. ആയിരുന്ന ചന്ദ്രകുമാറാണ് അന്വേഷിച്ച് .പ്രതിക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് ഹാജരാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam