
കൊച്ചി: എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പൊലീസുകാരന്‍റെ മൂത്ത മകള്‍ കസ്റ്റഡിയിൽ. ഏറെ നേരം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകർ പൊലീസിനെ തടയുകയായിരുന്നു. ഇതോടെ കോടതിയിൽ നിന്ന് പ്രത്യേക അനുമതി പത്രം എത്തിച്ച ശേഷമാണ് രാത്രി വൈകി പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്‍റെ ഭാര്യ ബിന്ദുവിന്‍റെയും മകളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്. കൊച്ചി കലൂരിലാണ് പൊലീസ് നടപടിയെ അഭിഭാഷകര്‍ തടഞ്ഞത്. ബലം പ്രയോഗിച്ചാണ് പൊലീസ് മകളെ കസ്റ്റഡിയിലെടുത്തതെന്നും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വാങ്ങിയതെന്നും അഭിഭാഷകര്‍ ആരോപിച്ചു.
ആശയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേര്‍ക്കപ്പെട്ട പ്രദീപും ബിന്ദുവും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രദീപിന്‍റെയും ബിന്ദുവിന്‍റെയും ഒപ്പം മകളും കഴിഞ്ഞ ദിവസം ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ മകളെ കൂടി കസ്റ്റഡിയിലെടുത്ത് പ്രതിചേര്‍ക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം 7.30ഓടെ കലൂരിലുള്ള യുവതിയുടെ ഭര്‍ത്താവിന്‍റെ സ്ഥാപനത്തിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയതും അഭിഭാഷകര്‍ പ്രതിഷേധിച്ചതും. രാത്രി സ്ത്രീയെ കസ്റ്റഡിയിലെടുക്കണമെങ്കിൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വേണമെന്നും വനിത പൊലീസ് വേണമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇതോടെയാണ് പിന്നീട് പൊലീസ് മജിസ്ട്രേറ്റിന്‍റെ ഉത്തരവുമായി എത്തി പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്തത്.
പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.
പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ 46 കാരി ആശ ബെന്നിയെ ഇന്നലെയാണ് കോട്ടുവള്ളി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിട്ടയര്‍ഡ് പൊലീസ് ഡ്രൈവറുടെ ഭാര്യ ബിന്ദുവില്‍ നിന്ന് 2022 മുതല്‍ പലതവണയായി പത്ത് ലക്ഷം രൂപ കടം വാങ്ങിയെന്നും ഇതെല്ലാം തിരിച്ചു നല്‍കിയിട്ടും പലിശയും പലിശക്കുമേല്‍ പലിശയും ചോദിച്ച് കടുത്ത ഭീഷണി നേരിട്ടുവെന്ന് ആശയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനിലും വീട്ടിലും ആശയെ ബിന്ദുവും പ്രദീപ് കുമാറും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ആശയുടെ പോസ്റ്റ് മോര്‍ട്ടത്തിന് പിന്നലെയാണ് ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ കേസെടുത്തത്. ആശക്കും ബിന്ദുവിനും ഇടയിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിൽ വൻ ദുരൂഹതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 10 ലക്ഷം രൂപ വരെ ആശ കൈകാര്യം ചെയ്തിട്ടും ഭർത്താവ് പോലും അതറിഞ്ഞിരുന്നില്ല. പണമിടപാടിലെ സത്യം പുറത്തുകൊണ്ടുവരാനായി ബിന്ദുവിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും. കടം വാങ്ങിച്ച തുക ആശ എന്തു ചെയ്തു എന്നതിലും സംശയങ്ങള്‍ നിരവധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam