
പാലക്കാട്: വാളയാറിൽ മരിച്ച പെൺകുട്ടികളിൽ ഇളയ ആളുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും കോടതിയിൽ എത്താഞ്ഞത്... കൊലപാതകം എന്ന സൂചന നൽകി മരണം സംഭവിച്ച മുറിയിൽ അസ്വഭാവികത ഒന്നും ഇല്ലെന്ന് രേഖപ്പെടുത്തിയ മഹസർ റിപ്പോർട്ട്... സഹോദരിമാരില്‍ ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്‍സിക് സര്‍ജന്‍റെ തള്ളിക്കളയപ്പെട്ട നിര്‍ദ്ദേശം...വാളയാർ കേസിന്റെ തുടക്കം മുതൽ അട്ടിമറി നടന്നുവെന്നതിൽ ഇന്ന് മാത്രം പുറത്തു വന്ന തെളിവുകളാണിത്. ഇളയമകളുടേത് ആത്മഹത്യയല്ല ,മറിച്ച് കൊലപാതകം ആണെന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേതും അതീവ ഗുരുതരവും
രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇളയമകളുടേത് കൊലപാതകം എന്ന് മാതാപിതാക്കൾ പൊലീസിന് മൊഴിയും സമർപ്പിച്ചു. എന്നാൽ ഈ മൊഴി കുറ്റപത്രത്തിൽ എങ്ങുമില്ല. കൊലപാതക സാധ്യതകൾ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പരിശോധിച്ചതായും കുറ്റപത്രത്തിൽ ഇല്ല.
വാളയാറിലെ ഇളയകുട്ടി മരിച്ചത് മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷിബുവിന്റെ ലുങ്കി ഉപയോഗിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാണ്. പക്ഷെ പീഡനക്കേസിലെ പ്രതിയായിട്ട് കൂടി കേസിൽ ഷിബുവിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തിയില്ല. പകരം കൊലപാതകത്തിനുള്ള എല്ലാ സാധ്യതകളും തള്ളി മരണം ആത്മഹത്യയെന്ന് കുറ്റപത്രത്തിൽ പൊലീസ് എഴുതിച്ചേർത്തു.
മൂത്ത കുട്ടി മരിച്ചത് കണ്ട ഇളയകുട്ടി അപ്പോൾ മധുവെന്ന ആൾ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്നതടക്കമുള്ള ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല. കൊലപാതക സാധ്യതകൾ പരിശോധിക്കുക പോലും ചെയ്യാതെയുള്ള കുറ്റപത്രം പ്രോസിക്യൂഷൻ പൂർണപരാജയം ആരോപണങ്ങൾ ശരിവയ്ക്കുകയാണ്.
Read More: വാളയാര്‍; കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഫൊറന്‍സിക് സര്‍ജന്‍റെ നിര്‍ദ്ദേശം പൊലീസ് അവഗണിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam