കൊക്കയിലേക്ക് മറിഞ്ഞ ബസിലുണ്ടായിരുന്നത് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്ത സംഘമെന്ന് ജില്ലാ കളക്ടർ

By Web TeamFirst Published Mar 28, 2023, 2:10 PM IST
Highlights

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പത്തനംതിട്ട : കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത് അറുപത്തിരണ്ട് ശബരിമല തീർത്ഥാടകരെന്ന് പ്രാഥമിക വിവരമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായതെന്നതിനാൽ ഉടൻ രക്ഷാ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ഉടനെ തന്നെ പ്രാദേശികമായി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലും ആംബുലൻസിലുമായി രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ആരോഗ്യവകുപ്പിനെയും ഫയർഫോഴ്സാ സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നിലവിൽ പരമാവധി വൈദ്യസഹായമേർപ്പെടുത്താൻ സാധിച്ചതായും കളക്ടർ വിശദീകരിച്ചു. ഗുരുതരമായ പ്രശ്നങ്ങളുള്ളവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതായും ജില്ലാ കളക്ടർ അറിയിച്ചു. 

ഇന്നുച്ചയോടെയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇലവുങ്കൽ എരുമേലി റോഡിൽ മൂന്നാമത്തെ വളവിൽ വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശബരിമല വനത്തിനകത്തെ പ്രദേശമായതിനാൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഇടത്താണ് അപകടം നടന്നത്.  

ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 60 ഓളം അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു

 


 


 

click me!