
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മർദനമേറ്റ ഡോക്ടർ സുസ്മിത്ത്. തനിക്ക് പുറമെ മറ്റൊരു വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറിയെന്ന് ഡോക്ടർ സുസ്മിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോൾ ആണ് സ്വയരക്ഷാർത്ഥം പിടിച്ചു തള്ളിയതെന്നും മർദനത്തിന് പുറമേ, കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ വെളിപ്പെടുത്തി. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജീവിതം കടന്നുപോകുന്നത് അപകട സാഹചര്യത്തിലൂടെയാണ്. ഇത്തരം തെറ്റായ പ്രവണതയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർ സുസ്മിത്ത് പറഞ്ഞു.
കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രോഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചിരുന്നു.
എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞ് തിരികെയെത്തി ഡോക്ടറെ അസഭ്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പുറത്താക്കി. പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ പിന്നീട് ഡോക്ടര്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഡോക്ടറെ അസഭ്യം വിളിച്ചും ഇടിക്കാൻ ചെന്നും ചികിത്സയ്ക്കെത്തിയ രോഗി; വീഡിയോ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam