
തിരുവനന്തപുരം: ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാർ എംൽഎയുടെ പ്രതികരണം.
ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലുറച്ച് നിൽക്കുന്നവനാണ് ഞാൻ. കോടതിയിൽ നിന്നിറങ്ങിയതിന് പിന്നാലെ പി സി ജോർജ്ജ് നയം വ്യക്തമാക്കി.
ഞാനൊരിക്കലും മതസൗഹാർദ്ദ വിരുദ്ധമായി പറഞ്ഞതല്ല. മുസ്ലീം വിഭാഗത്തിൽ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തിൽ നിൽക്കുകയാണ്. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തിക്കൊന്നു. അത് തെറ്റല്ലെന്ന് പറയാൻ പറ്റുമോ. ഇത് ഭീകരവാദമാണ് തെറ്റാണ് എന്നതിൽ ഉറച്ച് നിൽക്കുന്നു. എന്റെ അറിവനുസരിച്ചാണ് സംസാരിച്ചത്. വയനാടുകാരനായ ഇപ്പോൾ കോഴിക്കോട് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞ കാര്യങ്ങളാണ് അന്ന് പറഞ്ഞത്. വായിച്ച ഒരു ലേഖനത്തിലും ഇതേ കാര്യമുണ്ടായിരുന്നു. പി സി ജോർജ്ജ് പറയുന്നു.
പറഞ്ഞതിന് അടിസ്ഥാനവും തെളിവുമുണ്ടെന്നാണ് പി സിയുടെ വാദം. ഇവിടുത്തെ കോൺഗ്രസും ഇവിടുത്തെ എൽഡിഎഫും ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ ഞാൻ പറഞ്ഞത് അവർക്ക് നൊന്തു. അവർക്കെതിരായ സംസാരിച്ചത് കൊണ്ടാണ് ജയിലിട്ടത്. പരമോന്നത നീതി പീഠം നീതി തന്നുവെന്നാണ് വിശദീകരണം.
മുസ്ലീം തീവ്രവാദികളുടെ വോട്ടെനിക്ക് വേണ്ട. ഇന്ത്യ രാജ്യത്തെ സ്നേഹിക്കാത്തവരുടെ വോട്ട് അത് മുസ്ലീം തീവ്രവവാകളുടെയായാലും ക്രിസ്ത്യൻ തീവ്രവാദികളുടേതായാലും വേണ്ടെന്ന് പറഞ്ഞാൽ എങ്ങനെ വർഗീയവാദിയാകും. ഇതാണ് പി സി ജോർജ്ജിന്റെ ചോദ്യം.
ഇപ്പോഴും പറയുന്നു, ബഹുമാനപ്പെട്ട പിണറായി വിജയന്‍റെ മുസ്ലീം തീവ്രവാദികൾക്കുള്ള സമ്മാനമാണ് ഇപ്പോഴത്തെ എന്റെ അറസ്റ്റും പ്രകടനവും. എന്നെ ഫോണിൽ വിളിച്ചിരുന്നെങ്കിൽ കോടതിയിൽ വന്നേനെ. പാതിരായ്ക്ക് പത്തമ്പത് പൊലീസുകാർ വണ്ടിയോടിച്ച് ഈരാറ്റുപേട്ടയിൽ വന്ന് നിൽക്കുകയാണ്. രാവിലെ വീടിന്റെ വാതിൽ തുറന്നപ്പോ അവര് നിൽക്കുകയാണ്. പാവം തോന്നി, കുളിച്ചിട്ട് വന്നോട്ടെയെന്ന് ചോദിച്ചു. അവര് സമ്മതിച്ചു. കുളിച്ച് തയ്യാറായി ഇറങ്ങി. വരുന്ന വഴക്ക് കെടിഡിസി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
കോടതി വളരെ മാന്യമായി ഇടപെട്ടു. നീതി പീഠത്തിൽ നീതി കിട്ടിയില്ലെങ്കിൽ തർക്കമുണ്ടായേനേ. സുന്ദരമായ നീതി കിട്ടി. രണ്ടോ മൂന്നോ ചോദ്യമേ ചോദിച്ചുള്ളൂവെന്നു പി സി കൂട്ടിച്ചേർത്തു.
പ്രസംഗത്തിൽ യൂസഫലിയെപറ്റി പറഞ്ഞ കാര്യങ്ങൾ തിരുത്താനും പി സി ജോർജ്ജ് തയ്യാറായി. യൂസഫലിയുടെ കാര്യത്തിൽ സംസാരത്തിനിടയിൽ മനസിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് വിശദീകരണം. പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്ലെറ്റുകളെ തുടങ്ങാൻ അനുവദിക്കുമ്പോൾ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ് യൂസഫലിയുടെ കാര്യം പറഞ്ഞത്. യൂസഫലി ഒരു വളരെ മാന്യനാണ്. പക്ഷേ മാള് തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും. ചെറുകിടക്കാര് പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തിൽ കയറയരുത് സാധാരണക്കാരന്‍റെ കടയിൽ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാൻ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുന്നു. കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് മോശമാണെന്നതിൽ ഉറച്ച് നിൽക്കുന്നു. പി സി ജോർജ്ജ് നയം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam