സർക്കാർ പ്രഖ്യാപിച്ച ടാറ്റായുടെ പതിനായിരം കോടിയുടെ കപ്പൽ നിർമ്മാണ പദ്ധതി യഥാർത്ഥത്തിൽ ഇടതു സർക്കാരിന്റെ കാലത്ത് ധാരണയായ 300 കോടിയുടെ നിക്ഷേപമാണെന്ന് റിപ്പോർട്ട്.

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കപ്പല്‍ നിര്‍മ്മാണ പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ ഇടതു സര്‍ക്കാരിന്‍റെ ഇന്‍വെസ്റ്റ് കേരളയില്‍ പ്രഖ്യാപിച്ച നിക്ഷേപം. ടാറ്റായുടെ സബ്സിഡിയറി കമ്പനിയായ ആട്സണ്‍ എഞ്ചിനിയറിംഗ് കൊച്ചിയില്‍ ചെറുകപ്പലുകളുടെ നിര്‍മ്മാണ അറ്റകുറ്റ പണികള്‍ക്കായുള്ള യൂണിറ്റ് തുടങ്ങാന്‍ ഇന്‍വെസ്റ്റ് കേരളയില്‍ താത്പര്യ പത്രം ഒപ്പിട്ടിരുന്നു. സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഈ വര്‍ഷം ഫെബ്രുവരി 12 നും ആട്സണ്‍ ​ഗ്രൂപ്പ് ഒപ്പിട്ടു. കൊച്ചി വെല്ലിംഗ് ടണ്‍ ഐലന്‍റിലാണ് പദ്ധതി വരുന്നത്.

ബ്ലൂംബര്‍ഗ് അഭിമുഖത്തില്‍ ടാറ്റായുടെ പതിനായിരം കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മിഷന്‍ സമുദ്രയുടെ ആകെ പ്രതീക്ഷിക്കുന്ന നിക്ഷേപ സാധ്യതയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിന്‍റെ ഭാഗമായാണ് ടാറ്റായുടെ ഭാഗമായ സബ്ജിഡിയറി കമ്പനിയുടെ നിക്ഷേപ പദ്ധതിക്ക് സൗകര്യമൊരുക്കിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്‍റെ കാലത്തേ ധാരണയായതാണ് ഈ പദ്ധതി. 2025 ലെ ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍ ആട്സണ്‍ എഞ്ചിനിയറിംഗ് ഈ പദ്ധതിയുടെ താത്പര്യ പത്രം ഒപ്പിട്ടിരുന്നു.

തുടര്‍ന്ന് മലബാര്‍ സിമന്‍റുമായുള്ള സംയുക്ത സംരംഭ കരാറില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പിട്ടു. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റില്‍ മലബാര്‍ സിമന്‍റിന്‍റെ കൈവശമുള്ള 7 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി വരുന്നത്. 100 ടണ്ണില്‍ താഴെയുള്ള ചെറിയ കപ്പലുകളുടേയും ബോട്ടുകളുടേയും നിര്‍മ്മാണ യൂണിറ്റും അറ്റകുറ്റപ്പണികള്‍ക്കായുള്ള കേന്ദ്രവുമാണ് തുടങ്ങുന്നത്. കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും മലബാര്‍ സിമന്‍റ്സ് വര്‍ഷങ്ങൾക്ക് മുമ്പ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് പദ്ധതി വരുന്നത്. 300 കോടിയാണ് നിക്ഷേപം. മിഷന്‍ സമുദ്രയുടെ ഭാഗമായി സംസ്ഥാനത്ത് ഷിപ്പ് ബില്‍ഡിംഗ് ഇക്കോ സിസ്റ്റം രൂപീകരിക്കാനുള്ള ആദ്യപടിയായാണ് പദ്ധതിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.

ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് ധാരണയായ പദ്ധതിയെ യുഡിഎഫിന്‍റെ മിഷന്‍ സമുദ്രയുടെ ഫ്ലാഗ്ഷിപ് പദ്ധതിയാക്കി സംസ്ഥാന സര്‍ക്കാര്‍ ക്രഡിറ്റ് എടുക്കുന്നതിനെ രാഷ്ട്രീയമായി നേരിടാനാണ് എല്‍ഡിഎഫ് നീക്കം. ടാറ്റാ പദ്ധതി 300 കോടിയുടെ മാത്രം നിക്ഷേപത്തിൽ ഇന്‍വെസ്റ്റ് കേരളയില്‍ ഒപ്പിട്ട, മലബാര്‍ സിമന്‍റുസുമായി സഹകരിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ സംയുക്ത കരാറില്‍ ഒപ്പിട്ടതാണെന്നും ഇടതു സര്‍ക്കാരിന്‍റെ പദ്ധതിയെ മിഷന്‍ സമുദ്രയുടെ ഭാഗമാക്കിയെന്നുമാണ് പറയുന്നത്.