
ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെകൂടി സ്ഥലം മാറ്റി. എഎസ്ഐ റോയ്, രണ്ട് സിപിഒമാർ എന്നിവരെയാണ് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ, നെടുങ്കണ്ടം എസ്ഐ ഉൾപ്പടെ നാല് പേരെ സസ്പെൻഡ് ചെയ്യുകയും സിഐ ഉൾപ്പടെ ആറ് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ശിക്ഷാനടപടി ലഭിക്കുന്ന പൊലീസുകാരുടെ എണ്ണം 13 ആയി.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാർ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് എത്തിയാണ് പൊലീസുകാർക്കെതിരെ നടപടി എടുത്തത്.
അതിനിടെ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എ ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഘം നാളെ നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി തെളിവെടുപ്പ് നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും,അത് ലഭിച്ചാൽ മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളുവെന്ന നിലപാടിലാണ് അന്വേഷണം സംഘം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam