നെടുങ്കണ്ടം കസ്റ്റഡിമരണം; പീരുമേട് ജയിൽ സൂപ്രണ്ടിനെ മാറ്റി

By Web TeamFirst Published Jul 16, 2019, 9:00 PM IST
Highlights

ജയില്‍ സൂപ്രണ്ട്  ജി അനിൽകുമാറിനെ തിരൂര്‍ ജിയിലിലേക്കാണ് മാറ്റിയത്. ജയിൽ ഡിഐജിയുടെ ശുപാർശയെ തുടർന്നാണ് നടപടി. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ്‍ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ജയില്‍ സൂപ്രണ്ട്  ജി അനിൽകുമാറിനെ തിരൂര്‍ ജയിലിലേക്കാണ് മാറ്റിയത്. നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിച്ച ജയിൽ ഡിഐജിയുടെ ശുപാർശയെ തുടർന്നാണ് ജി അനിൽകുമാറിനെതിരായ നടപടി. 

സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വാസ്റ്റിൻ ബോസ്കോയെ സസ്പെന്‍റ് ചെയ്യുകയും താൽക്കാലിക വാർഡൻ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. രാജ്‍കുമാറിന്‍റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും അടിയന്തരവൈദ്യസഹായം നല്‍കാഞ്ഞതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിനിടെ, കേസിൽ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ കേസിലെ ഒന്നാം പ്രതി എസ്ഐ സാബു രംഗത്തെത്തി. എസ്‍പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തതെന്നുമാണ് എസ്ഐ സാബു വെളിപ്പെടുത്തിയത്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ്പിയുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐ പറയുന്നത്. തൊടുപുഴ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് എസ്ഐ സാബുവിന്‍റെ വെളിപ്പെടുത്തൽ.

click me!