
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാനും ഇന്നത്തെ യോഗം അനുമതി നൽകി.
സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിൻ്റെ സ്റ്റാൻ്റിംഗ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കാനും തീരുമാനമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിൻ്റെ സ്റ്റാൻഡിങ് കൗൺസൽ ആയി പ്രവർത്തിക്കുകയായിരുന്നു. എറണാകുളം ആലുവ സ്വദേശിയാണ്. കഴിഞ്ഞ 23 വർഷമായി സുപ്രീം കോടതി അഭിഭാഷകനാണ്. എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്.
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി 15 വര്‍ഷ കാലയളവിലേക്ക് അനുവദിക്കാനും തീരുമാനമുണ്ട്. കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രത്തിന്‍റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും സ്പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്‍റെ നിയമന കാലാവധി 2025 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കും. പത്തനംതിട്ട ജില്ലയില്‍ കടപ്ര - വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.92 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2024 ഡിസംബര്‍ 3 മുതൽ 10 വരെ 2210 പേർക്കാണ് വിവിധ ജില്ലകളിലായി തുക ലഭിച്ചത്. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ.