
കൽപ്പറ്റ: വയനാട്ടില്‍ കള്ളനെന്ന് കരുതി പിടികൂടി പൊലീസിന് കൈമാറിയ ആള്‍ ആരെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. രണ്ട് വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഗൂഢല്ലൂർ സ്വദേശി മോഹനനെയാണ് കല്ലൂരില്‍ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ ബത്തേരി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്.
കള്ളൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നായ്ക്കട്ടി, മുത്തങ്ങ, കല്ലൂർ മേഖലകളിലെ ആളുകള്‍. പൊലീസ് അന്വേഷണത്തിന് പുറമെ നാട്ടുകാർ തന്നെ സംഘടിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ഇവിടെ ചുറ്റിക്കറങ്ങത് കണ്ടത്. പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ എന്നാല്‍ കഥ മാറി. നാട്ടുകാർ പിടിച്ചത് 2022 ലെ കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി മൂലവയല്‍ വീട്ടില്‍ മോഹനനാണെന്ന് ബത്തേരി പൊലീസ് തിരിച്ചറിഞ്ഞു. ഉടനെ കസ്റ്റഡിയില്‍ എടുത്തു.
ചോദ്യം ചെയ്യലിന് ഒടുവില്‍ പ്രതിയെ ഗൂഢല്ലൂർ പൊലീസിന് കൈമാറുകയും ചെയ്തു. രണ്ട് കൊല്ലം മുമ്പാണ് മോഹനൻ ഭാര്യ ഉഷയെ കസേര കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ പ്രതി മോഹനൻ തന്നെയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആറ് മാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാളാണ് നാളുകള്‍ക്ക് ശേഷം വീണ്ടും പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam