
കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജലമായ സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകരും കൊച്ചി നിവാസികളും. പെരുമഴയത്തും പ്രധാനമന്ത്രിയെ കാത്ത് വഴിയരികില്‍ നിന്നത് നൂറുകണക്കിന് ആളുകളാണ്. പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ക്കിപ്പുറത്ത് നിന്ന് മഴയെ വകവയ്ക്കാതെ പ്രധാനമന്ത്രിക്ക് ജനം അഭിവാദ്യം അര്‍പ്പിച്ചു. മോദിയുടെ വാഹനവ്യൂഹം കടന്നുവന്ന വഴികളിലൊക്കെയും ജനം അദ്ദേഹത്തെ കാത്തു നിന്നിരുന്നു.
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തനിമയുള്ള വേഷത്തിലും ഭാവത്തിലുമാണ് കൊച്ചിയില്‍ വന്നിറങ്ങിയത്. കസവ് മുണ്ടും നേര്യതും മാച്ചിംഗ് ആയ ഷർട്ടുമായിരുന്നു മോദിയുടെ വേഷം. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറുമടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ബിജെപി പൊതുയോഗത്തിനെത്തിയ പ്രധാനമന്ത്രിയെ ഓണക്കോടി നല്‍കിയാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ സ്വീകരിച്ചത്.
ബി ജെ പിയുടെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മലയാളത്തിൽ സംസാരിച്ചാണ് തുടങ്ങിയത്. മലയാളികൾക്കെല്ലാം ഓണാശംസ നേർന്ന പ്രധാനമന്ത്രി ഓണക്കാലത്ത് എത്താനായത് വലിയ സൗഭാഗ്യമാണെന്നും വിവരിച്ചു. കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്നായിരുന്നു മോദി പറഞ്ഞത്. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള പ്രസംഗം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
Read More : 'ഗതാഗതകുരുക്കിന് പരിഹാരം വേണം', കെ റെയിൽ പേര് പറയാതെ സഹായം തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ മറുപടി!
നാളെ രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കങ്ങള്‍ അന്തമ ഘട്ടത്തിലാണ്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam