കൊവിഡ്: മാർച്ച് 5 മുതൽ കേരളത്തിലേക്ക് എത്തിയവർ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം

By Web TeamFirst Published Apr 4, 2020, 8:43 PM IST
Highlights

വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും നിർദ്ദേശം ബാധകമാണ്. ഇങ്ങനെ വന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം.

തിരുവനന്തപുരം:  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അഞ്ച് മുതൽ ലോക്ക്ഡൗൺ കാലയളവ് വരെ കേരളത്തിലേക്ക് എത്തിയവർ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന് സർക്കാർ നിർദ്ദേശം. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും നിർദ്ദേശം ബാധകമാണ്. ഇങ്ങനെ വന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം.

ഈ കാലയളവിൽ വന്ന ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ 28 ദിവസം  നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ  പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ   14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണം.കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവർ ടെസ്റ്റ് റിസൾട്ട് നെഗറ്റിവായ ശേഷവും  14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ  
തുടരണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, കൊവിഡ് 19 രോഗമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. വിവിധയിടങ്ങളിൽ നിന്നായി 171 പേരുടെ സ്രവങ്ങൾ പരിശോധനക്കായി ശേഖരിച്ചു. ലബോറട്ടറിയിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

ഐഎംജിയിൽ 41 പേരുടെയും മാർ ഇവാനിയോസ് കോളേജിൽ 100 പേരുടെയും യുണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്നായി 30 പേരുടെയും സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. ഐഎംജിയിൽ നിന്ന് സ്രവം ശേഖരിച്ചതിൽ 32 പോത്തൻകോട് സ്വദേശികളുടേതും ഉൾപ്പെടുന്നു.

Read Also: ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപിയുടെ പുതുക്കിയ ഉത്തരവ്; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുത്...
 

click me!