
കോഴിക്കോട്: പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ ജീപ്പ് അനൗണ്‍സ്മെന്‍റിൽ ഇതുവരെ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ഫ്ലയിങ്സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ചട്ടംലംഘനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിഷയത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമായ തരത്തില്‍ നിയമപോരാട്ടം നടത്താന്‍ ആലോചിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഒരാഴ്ചയോളമായി ആളിക്കത്തുകയും യുഡിഎഫ് നേതൃത്വം വലിയ പ്രചാരണ ആയുധമാക്കുകയും ചെയ്ത വിവാദമായിരുന്നു പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ആവളയിലും പരിസരപ്രദേശങ്ങളിലും നടന്ന അനൗണ്‍സ് മെന്‍റ്.
സമുദായത്തിന്‍റെ വോട്ട് സ്വന്തം സമുദായത്തിലെ കുട്ടിക്ക് എന്ന രീതിയിലാണ് മുസ്ലിം ലീഗ് വോട്ട് ചോദിക്കുന്നതെന്നും ഇത് ചെറുത്തു തോല്‍പ്പിക്കണമെന്നുള്ള അനൗണ്‍സ്മെന്‍റ് വര്‍ഗീയ ചേരിതിരവുണ്ടാക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബാലനാരായണനാണ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍, ഫ്ലയിങ് സ് ക്വാഡ് നടത്തിയ പരിശോധനയില്‍ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പ്രതികരിച്ചു.
വിശദമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. വിവാദ അനൗണ്‍സ്മെന്‍റ് മറ്റ് സ്ഥലങ്ങളിലും നടന്നെന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അനൗണ്‍സ്മെന്‍റിന്‍റെ ഉറവിടം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ ആക്ഷേപം. വിഷയത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിന് സമാനമായതരത്തില്‍ നിയമപോരാട്ടം നടത്താനാണ് ആലോചന. വിവാദ അനൗണ്‍സ്മെന്‍റിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു നേതാവ് പൊലീസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിലും തുടര്‍ നടപടികളിലുണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam