Periya Double Murder Case : പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

By Web TeamFirst Published Dec 9, 2021, 1:10 PM IST
Highlights

സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രീം കോടതി വരെ പോയവരാണ് പ്രതികൾ, ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സിബിഐയുടെ വാദം.

കാസ‌‌ർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ (Periya Double Murder Case) സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ (Bail Application) വിധി നാളെ. വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്. 

സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രീം കോടതി വരെ പോയവരാണ് പ്രതികൾ, ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സിബിഐയുടെ വാദം. എന്നാൽ അഞ്ച് പേരുടെയും അറസ്റ്റിന് പിന്നിൽ ഗൂഢോദ്ദേശമുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലെ സാക്ഷികളെ പോലും ഒരു തെളിവും ഇല്ലാതെ പ്രതികളാക്കിയെന്നാണ് ആക്ഷേപം. എത്ര കർശനമായ ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. 

'കോൺഗ്രസ്‌ പറഞ്ഞവരെ പെരിയ കേസിൽ സിബിഐ പ്രതി ചേർത്തു', കൊലപാതകം പാർട്ടി അറിഞ്ഞതല്ലെന്ന് സിപിഎം

വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ജാമ്യപേക്ഷ നൽകിയത്. കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സിബിഐ അറസ്റ്റ് ചെയ്ത 5 പേർ അടക്കം ആകെ 24 പേരാണ് പ്രതികൾ.

സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം 5 പേരെ ഡിസംബർ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ (K V Kunhiraman) ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. 

പെരിയ കേസിൽ സിപിഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; കുറ്റപത്രം നൽകി സിബിഐ

പെരിയ എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയായ രാജു എന്ന് വിളിക്കുന്ന രാജേഷ്, സുരേന്ദ്രൻ, മധു, റെജി വ‍ർഗിസ്, ഹരിപ്രസാദ് എന്നിവരാണ് ഡിസംബർ ആദ്യം പിടിയിലായത്. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ വി ഭാസ്കരന്‍, സിപിഎം പ്രവര്‍ത്തകരായ ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവൻ വെളുത്തോളി എന്നിവരാണ്  മറ്റ് പ്രതികള്‍. കൊല നടന്ന ദിവസം രാത്രി രണ്ടാം പ്രതി സജി ജോര്‍ജിനെ പക്കം എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് പ്രതികൾക്കൊപ്പം ചേര്‍ന്ന് കെ വി കുഞ്ഞിരാമന്‍ സിജി ജോര്‍ജിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊലപാതകം ആസൂത്രണം ചെയ്തത് ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ്. അന്ന് ഓഫീസിന്‍റെ ചുമതല ഇപ്പോൾ ബ്രാഞ്ച് സെക്രട്ടറിയായ രാജേഷിനായിരുന്നു. രാജേഷും മറ്റു പ്രതികളും ചേര്‍ന്ന് കൊലയാളികൾക്ക് ആയുധവും വാഹനങ്ങളും കൈമാറി. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും റൂട്ട് മാപ്പ് കൈമാറിയെന്നും സിബിഐ പറയുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. യുവാക്കള്‍ക്കിടയിൽ ശരത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരുന്നു. സിപിഎം പശ്ചാത്തമുള്ള കുടുംബത്തിലെ കൃപേഷ് ശരത്തിലാലിൻെറ അടുത്ത അനുയായി മാറിയതും സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തി. ശരത് ലാലും സിപിഎം പ്രവർത്തകരും തമ്മിൽ നിരവധി പ്രാവശ്യം ഏറ്റമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ശരത് ലാൽ മർദ്ദിക്കുന്നത്. ഇതിന് ശേഷം കൊലപാതക ഗൂഡാലോചന സിപിഎം തുടങ്ങിയെന്ന് സിബിഐ പറയുന്നു.

2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്. 

click me!