
തിരുവനന്തപുരം: അരുവിക്കര ഉറിയാക്കോട് 'എസ്' വളവ് നിവര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി. ഉറിയാക്കോട് സ്വദേശികളുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും വര്‍ഷങ്ങള്‍ പഴക്കമുള്ള കാത്തിരിപ്പിന് ഇതോടെ വിരാമമായിരിക്കുകയാണ്. റോഡിലെ 'എസ്' വളവ് നിവർത്തി ജങ്ഷൻ വികസനത്തിനാണ് സർക്കാർ അനുമതി നല്‍കിയത്.
വെള്ളനാട് പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പ്രധാന ജംഗ്ഷനായ ഉറിയാക്കോട് ജംഗ്ഷന്‍ വികസനത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്ന് അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍ പറഞ്ഞു. പേയാട് - വിളപ്പില്‍ശാല റോഡ്, കാട്ടാക്കട നെടുമങ്ങാട് റോഡ്, ചക്കിപ്പാറ- ഉറിയാക്കോട് റോഡ് എന്നിവ ഒരുമിക്കുന്ന ജംഗ്ഷന്‍ വികസനം നടപ്പിലാക്കുന്നതിന് പ്രധാന തടസമായി നിന്നത് ഉറിയാക്കോട് 'എസ്' വളവാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. നാട്ടുകാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നിരന്തര ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് തീരുമാനം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ വളവ് നിവര്‍ത്തുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടരക്കോടി രൂപ അനുവദിച്ചു. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ഏറ്റെടുത്ത് നിലവിലെ 'എസ്' വളവ് നിവര്‍ത്തി പുതിയ അലൈന്‍മെന്‍റ് ക്രമീകരിച്ച് കൊണ്ടാണ് പുതിയ പദ്ധതിയിൽ ഉറിയാക്കോട് ജംഗ്ഷന്‍ നവീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ പദ്ധതി പൂർത്തിയായാൽ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. നിലവിലുള്ള റോഡ് വീതി കൂട്ടി ഗാബിയോണ്‍ സംരക്ഷണ ഭിത്തിയും ബിഎം-ബിസി നിലവാരത്തില്‍ ടാറിങും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More:ലോറിയും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam