പെരുനാട്ടിലെ സിപിഎം പ്രവർത്തകന്റെ മരണം: രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം, തർക്ക ഭൂമിയിൽ വേലികെട്ടി ബിജെപി

By Web TeamFirst Published Sep 30, 2022, 1:53 PM IST
Highlights

നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ആണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പെരുനാട്ടിൽ വിശദീകരണം യോഗം സംഘടിപ്പിക്കും

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ആത്മഹത്യ ചെയ്ത സിപിഎം പ്രവർത്തകൻ ബാബുവിന്റെ തർക്ക ഭൂമിയിൽ വേലികെട്ടി ബിജെപി. പഞ്ചായത്ത്‌ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി അളന്ന ഭൂമിയിലാണ് വേലി കെട്ടിയത്. ഈ സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം നേതാക്കൾ മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മഠത്തുംമൂഴിയിലെ വീട്ടിൽ നടന്ന ബാബുവിന്റെ സംസ്കാര ചടങ്ങിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. അതേസമയം സിപിഎം നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ആണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പെരുനാട്ടിൽ വിശദീകരണം യോഗം സംഘടിപ്പിക്കും. മുൻ മന്ത്രി എം.എം.മണി യോഗത്തിൽ പങ്കെടുക്കും. 

ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ  പരാമർശിച്ചിരുന്ന സിപിഎം നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. ആത്മഹത്യാക്കുറിപ്പിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ അടക്കം മൂന്ന് നേതാക്കൾക്കെതിരെയാണ് ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ളത്. പി.എസ്.മോഹനന് പുറമെ ലോക്കൽ സെക്രട്ടറി റോബിൻ കെ.തോമസ്, പഞ്ചായത്ത് അംഗം എൻ.എസ്.ശ്യം എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ.. വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഞാനൊരു സിപിഎം പ്രവർത്തകൻ ആണെന്ന് തുടങ്ങുന്ന ആത്മഹത്യാക്കുറിപ്പിൽ നേതാക്കൾ നിരന്തരമായി ശല്യം ചെയ്തതാണ് മരണത്തിന് കാരണമെന്ന് പറയുന്നു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വിട്ടുകൊടുക്കാത്തതാണ് തർക്കങ്ങളുടെ തുടക്കം. വർഷങ്ങൾക്കു മുമ്പ് ബാബുവിന്റെ അച്ഛൻ നൽകിയ സ്ഥലത്താണ് നിലവിൽ കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. എന്നാൽ ശൗചാലയവും വായനശാലയയും അടക്കമുള്ള പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് കൂടുതൽ സ്ഥലം വിട്ടു നൽകണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. 

ബാബു ഇതിന് തയ്യാറായില്ല. ബാബുവിന്റെ അനുവാദം പോലും ഇല്ലാതെ പഞ്ചായത്തിൽ നിന്ന് സ്ഥലം അളക്കാനെത്തി. നിർമാണത്തിനുള്ള സാമഗ്രികളും ഇറക്കി. ഇത് എതിർത്തതോടെ പലവിധത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ള ആരോപണങ്ങൾ. നേതാക്കളെ ഭയന്ന് പരാതി കൊടുക്കാൻ പോലും മടിച്ചെന്നും കുറിപ്പിലുണ്ട്. കത്തിലുള്ളത് ബാബുവിന്റെ കയ്യക്ഷരം തന്നെയാണെന്ന് ഭാര്യ കുസ്മ കുമാരി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം എന്നാവശ്യപ്പെട്ട കുസുമകുമാരി പെരുന്നാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
 

click me!