
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് എതിരായ പൊതുതാല്പര്യ ഹർജിയിൽ, രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരന്റെ വാദം. അതേ സമയം വാക്ക് വാക്കുപാലിച്ചതായി കണ്ടുകൂടെ എന്നായിരുന്നു ഹർജിയിൽ കോടതിയുടെ ചോദ്യം. പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്നും കോടതി ചോദിച്ചു. കർണാടകയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. സ്ത്രീശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസാണ് ഹർജി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പദ്ധതി എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നും പ്രിയദർശിനി യാത്രാപദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഈ മാസം 15നാണ് തുടങ്ങിയത്. സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. കെഎസ്ആര്‍ടിസിയ്ക്കുണ്ടാകുന്ന നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ ഓരോ മാസവും നൽകും. സർക്കാർ അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയ ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതിയാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam