​ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതോടെ യുവതി ശുചിമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത്.

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.

തിരുവല്ലം സ്വദേശിയായ 20-കാരിയാണ് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചശേഷം ഫ്ളഷ് ചെയ്തത്. നേരത്തേ ​ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതോടെ യുവതി ശുചിമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

ശുചിമുറിയിൽനിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തിൽ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ കാര്യം തിരക്കി. ഇതോടെയാണ് യുവതി സംഭവം പുറത്തുപറഞ്ഞത്. തുടർന്ന് ആശുപത്രി ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

യുവതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. അതിനിടെ, ഫയർഫോഴ്സ് സംഘമെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെടുത്തിട്ടുണ്ട്. യുവതി അവിവാഹിതയാണെന്നാണ് വിവരം. ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

തിരുവനന്തപുരം SAT ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു