
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ കൊവിഡ് റാണി പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. കൊവിഡ് റാണി എന്ന പദപ്രയോഗം സ്ത്രീയുടെ ആത്മവീര്യം കെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ മനപ്പൂർവ്വം കളങ്കപ്പെടുത്താനാണ് മുല്ലപ്പള്ളി മൂന്നു വട്ടം പരാമർശം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് വനിതാ വിഭാഗം വഞ്ചിയൂർ യൂണിറ്റ് കൺവീനർ അഡ്വ.സരിതയാണ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് വിഷയത്തിലുണ്ടായത്. പ്രസ്താവനയ്ക്ക് പിന്നാലെ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും, നിപയെ അതിജീവിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അജന്യയും മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
തന്റെ പ്രസംഗത്തിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്തതാണ് വിവാദത്തിന് കാരണമായതെന്നാണ് മുല്ലപ്പള്ളിയുടെ ന്യായീകരണം. സർക്കാരിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് പറയാനാണ് ശ്രമിച്ചതെന്നും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് അവകാശികൾ ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നീട് വിശദീകരിച്ചിരുന്നു.
Read Also: 'നിപ റാണി' പരാമർശം: പാർട്ടിയിൽ പിന്തുണയില്ലാതെ മുല്ലപ്പള്ളി, ആയുധമാക്കി ഗ്രൂപ്പുകൾ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam