പെട്ടിമുടി പുനരധിവാസം ഉറപ്പാക്കും, വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും

By Web TeamFirst Published Aug 12, 2020, 12:55 PM IST
Highlights

പെട്ടിമുടിയിൽ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങുക. വിശദമായ ചര്‍ച്ചക്ക് ശേഷം തുടർ നടപടികള്‍ തീരുമാനിക്കും

തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. ഇതിന് പുറമെ പീഡനത്തിനിരയായ വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.

പെട്ടിമുടിയിൽ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങുക. വിശദമായ ചര്‍ച്ചക്ക് ശേഷം തുടർ നടപടികള്‍ തീരുമാനിക്കും. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. വാളയാര്‍ പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണത്തിൽ സംഭവിച്ച വീഴ്‌ചകളെ കുറിച്ച് ഹനീഫ കമ്മീഷൻ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരം കേസ് ആദ്യം അന്വേഷിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കും. വീഴ്ച  വരുത്തിയ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭയുടെ  നിര്‍ദ്ദേശം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേര്‍ന്നത്.
 

click me!