
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ (Medical College) 16 ദിവസം നീണ്ടുനിന്ന പി ജി ഡോക്ടർമാരുടെ സമരം (Doctors Strike) പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ആണ് സമരം അവസാനിപ്പിക്കുന്നത്.
രാവിലെ എട്ടു മുതൽ എല്ലാവരും ജോലിക്ക് കയറും. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കും, സ്റ്റൈപ്പൻഡിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു. ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ വിശദമായ നിവേദനം സർക്കാരിന് നൽകും. ഇക്കാര്യം പഠിക്കാനും റസിഡൻസി മാനുവൽ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നല്കിയിരുന്നു. സമരത്തിൻ്റെ ഫലമായി 307 ജൂനിയർ ഡോക്ടർമാരെ ഇതിനോടകം താൽക്കാലികമായി നിയമിച്ചു.
അതിനിടെ, സെക്രട്ടേറിയറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടർമാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ
പ്രകാരമാണ് കേസ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിൽ ചർച്ചക്കെത്തിയപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർ അധിക്ഷേപിച്ചെന്നായിരുന്നു ഡോ അജിത്രയുടെ പരാതി. (കൂടുതൽ വായിക്കാം...)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam