
തൃശൂർ: തൃശൂരിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആനയുടെ മരണം പന്നിക്ക് കെണിവച്ചതിൽ കുടുങ്ങിയിട്ടാണോ എന്നും ഷോക്കേറ്റാണോ എന്നും സംശയിക്കുന്നുണ്ട്. ആനയെ കുഴിച്ചിട്ട റബ്ബർ എസ്റ്റേറ്റിൻ്റെ ഉടമയായ റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് പാലായിൽ നിന്നുള്ള സംഘമാണ്. പാലായിൽ നിന്ന് നാലംഗ സംഘം സഹായത്തിനെത്തുകയായിരുന്നു. ആനയെ കുഴിച്ചിടാൻ രണ്ടുലക്ഷത്തിലേറേ രൂപ റോയി ഇവർക്ക് നൽകിയെന്നാണ് നിലവിലെ സൂചന. റോയിയുടെ സുഹൃത്തുകളായിരുന്നു ഇവർ. കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണ്. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറുകയായിരുന്നു. അതേസമയം, റോയിയും പാലാ സംഘവും ഒളിവിലാണ്.
ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് രംഗത്തെത്തിയിരുന്നു. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ 4 പ്രതികളിൽ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്. അഖിൽ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ബാക്കി 3 പ്രതികൾ റിമാൻറിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ചാണ് ജഡം പുറത്തെടുത്തത്. 15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു. ജഡം കണ്ടെത്തിയ തോട്ടത്തിന്‍റെ ഉടമ ഒളിവിലാണ്.
തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോട് റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam