ലോക്ഡൗണിനോട് ജനം സഹകരിച്ചു, നന്ദി; 16 ന് ശേഷം മാറ്റം വരും, വ്യാപനം നോക്കി പ്രാദേശിക നിയന്ത്രണം: മുഖ്യമന്ത്രി

By Web TeamFirst Published Jun 14, 2021, 6:20 PM IST
Highlights

നിയന്ത്രണങ്ങളെ കുറിച്ചു ലോക്ഡൗൺ ഇളവുകളെ കുറിച്ചുമുള്ള കൂടുതൽ കാര്യങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപന ത്രീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണം വരും. നിയന്ത്രണങ്ങളെ കുറിച്ചു ലോക്ഡൗൺ ഇളവുകളെ കുറിച്ചുമുള്ള കൂടുതൽ കാര്യങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ ലോക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽലോക്ഡൗൺ രീതി മാറ്റുമെന്നാമ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോദനയുമാണ് നിലവിലുള്ളത്. ഇത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കും. പുതിയ ക്യാമ്പയിനുതള്‍ ആലോചിക്കുന്നുണ്ട്. വീടുകളിൽ നിന്നാണ് രോഗം ഇപ്പോൾ പടരുന്നത്. അത് തടയാൻ മാർഗം സ്വീകരിക്കും. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം.  ലോക്ഡൗൺ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല.  ലോക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ഡൗൺ പിൻവലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീൻ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് വാക്സീൻ ലഭിക്കുന്ന മുറയ്ക്ക് വാക്സീനേഷൻ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!