Latest Videos

നാളെ അർധരാത്രി മുതൽ 4 ജില്ലകൾ ട്രിപ്പിൾ ലോക്കിൽ, അതിർത്തി അടയ്ക്കും, ഒറ്റ വഴി മാത്രം തുറക്കും

By Web TeamFirst Published May 15, 2021, 6:23 PM IST
Highlights

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തുക. അതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ അർധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തുക.  ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും.ബേക്കറിയും പലവ്യജ്ഞന കടകളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. അതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രോ​ഗനിയന്ത്രണത്തിനുള്ള ഏറ്റവും കർശന മാർ​ഗമാണ് ട്രിപ്പിൾ ലോക് ഡൗൺ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോൾ ലം​ഘനത്തിന് കർശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങൾ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോ​ഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കും. ജിയോഫെൻസിം​ഗ്, ഡ്രോൺ നിരീക്ഷണം നടത്തും. ക്വാറൻ്റൈൻ ലം​ഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോ​ഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല. മരുന്ന് കടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ട്രിപ്പിൾ ലോക് ഡൗൺ കർശനമായി നടപ്പാക്കാൻ 10,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുൻപ് വീട്ടിലെത്തണം. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും പാസ് വാങ്ങി ജോലിക്ക് പോകാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. നാല് ജില്ലകളിലും ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിർത്തി ബാക്കി എല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

click me!