നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ. വെള്ളാപ്പള്ളിയുടെ വിമർശനത്തെ പ്രതിരോധിച്ചപ്പോൾ ശക്തി ഉണ്ടായില്ലെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും ഷംസീർ തുറന്നുസമ്മതിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിൽ സ്ഥാനാർത്ഥി നിർണ്ണയം, അയ്യപ്പ സംഗമം,വെള്ളാപ്പള്ളിയെ കൊണ്ടു നടന്നത് എല്ലാം തിരിച്ചടിയായെന്ന വിമർശനമാണ് ഷംസീറും തുറന്നു സമ്മതിക്കുന്നത്. മലപ്പുറം കാളികാവിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീറിന്‍റെ സ്വയം വിമർശനം. 

ഇങ്ങനെ തോൽക്കുമെന്ന് നമ്മളും വിചാരിച്ചില്ലെന്നും മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. സിപിഎം സംസ്ഥാന സമിതിയും പിന്നീട് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയ കാര്യങ്ങളാണ് ഷംസീർ പരാമർശിച്ചത്. എന്നാൽ ഇവയിൽ ഒന്നുംതന്നെ എംവി ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന നേതാക്കൾ ഇതേവരെ പരസ്യമായി പുറത്ത് പറഞ്ഞിരുന്നില്ല. കേന്ദ്ര കമ്മിറ്റി വിലയിരുത്തലും പരസ്യമായി അംഗീകരിക്കാൻ ഗോവിന്ദനോ മറ്റു നേതാക്കളോ തയ്യാറായിരുന്നില്ല. പാർട്ടിയിൽ നടന്ന ചർച്ച മാധ്യമങ്ങളിലൂടെ പുറത്തു വന്നെങ്കിലും ഇത് ആദ്യമായാണ് ഒരു സംസ്ഥാന നേതാവ് വെട്ടിത്തുറന്ന് പറയുന്നത്. നേരത്തെ എംവി ജയരാജൻ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയം പിഴച്ചു എന്ന് പ്രാദേശിക മാധ്യമത്തിൽ പറഞ്ഞത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയിരുന്നു. പക്ഷേ ഒരു പാർട്ടി പൊതുയോഗത്തിൽ ഷംസീർ തുറന്നടിച്ചത് പാർട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ പൊതു വികാരമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

YouTube video player