
തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ (Waqf Appointments) പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവേ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. അടുത്തമാസം 20 ന് തിരുവനന്തപുരത്താണ് യോഗം. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ ഇന്നലെ അറിയിച്ചിരുന്നു.
വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമെ നടപ്പാക്കുവെന്നായിരുന്നു സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇന്ന് നിയമസഭയിൽ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്ന് ലീഗ് അറിയിച്ചു.
വഖഫ് വിവാദത്തില്‍ സമസ്തയെ വിമര്‍ശിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പിഎംഎ സലാമിന്‍റെ ചോദ്യം. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നുമായിരുന്നു സലാം പറഞ്ഞു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്. ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും സലാം വ്യക്തമാക്കി. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം സംയുക്ത പ്രക്ഷോഭത്തിൽ നിന്ന് സമസ്ത പിൻവാങ്ങിയതോടെ പ്രക്ഷോഭം ലീഗ് വേണ്ടെന്ന് വച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam