സഹകരണ മേഖലയിലെ കേന്ദ്രനയങ്ങളില്‍ ആശങ്ക; സൗജന്യ വാക്സിന്‍ സര്‍ക്കാര്‍ നയം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

By Web TeamFirst Published May 28, 2021, 9:13 AM IST
Highlights

താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. 

തിരുവനന്തപുരം: വികസന ജനക്ഷേമ പരിപാടികൾ എണ്ണിപ്പറഞ്ഞും കൊവിഡ് കാരണമുള്ള സാമ്പത്തികപ്രശ്നങ്ങൾ മുമ്പിലുണ്ടെന്ന് തുറന്നു സമ്മതിച്ചും രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ കടമെടുപ്പ് വിഷയത്തിലും സഹകരണ നയങ്ങളിലും കേന്ദ്രസർക്കാരിനെതിരെ വിമർശനവും ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ വ്യക്തമാക്കി.

സർക്കാർ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ​ഗവർണർ പറഞ്ഞു. താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും.

കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കൊവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടമാണ്. 

കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്നത് നിർണ്ണായക പങ്കാണ്. 6.6 ശതമാനം സാമ്പത്തിക വളർച്ച ആണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം . എന്നാൽ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാൻ ഉള്ള ശ്രമങ്ങൾക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഗതി മാറ്റുമെന്നും ​ഗവർണർ‌ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് കാർഷിക ഉത്പാദനം 50% വർധിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കും. കേരള ബാങ്ക് ആധുനികവൽക്കരണം വേഗത്തിൽ ആക്കും. എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരിൽ സാംസ്ക്കാരിക സമുച്ഛയങ്ങൾ ഉണ്ടാക്കും. കൂടുതൽ പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും.

സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺ ലൈൻ വഴി ലഭ്യമാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി തുടങ്ങും.  6592745 പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി. 219936 ആളുകൾക്കു രണ്ടു ഡോസ് വാക്സിൻ നൽകി. 

അടുത്ത അഞ്ചുവര്‍ഷ കാലയളവിൽ പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കേരളത്തിൽ പച്ചക്കറി ഉല്പാദനം വർധിപ്പിക്കും. 
 നടീൽ വസ്തുക്കളുടെ ഉല്പാദനം ഇരട്ടിയാക്കും. അതിന്റെ ലഭ്യതയും വിതരണവും ഓൺലൈൻ പോർട്ടൽ മുഖാന്തിരം നടപ്പാക്കും. ന​ഗരകൃഷിയുടെ സാധ്യത പരിശോധിക്കും.  സാഹിത്യപ്രവർത്തകസംഘത്തിന്റെ മാതൃകയിൽ കലാകാരന്മാർ, സം​ഗീതജ്ഞർ, പ്രകടന കലാകാരന്മാർ, നാടക കലാകാരന്മാർ തുടങ്ങിയവർക്കായി ഒരു സംഘം രൂപീകരിക്കും. 

മദ്രസ്സ അധ്യാപകർക്കു കൊവിഡ് സമാശ്വാസമായി രണ്ടായിരം രൂപ അനുവദിക്കും. 12500 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഭൂരഹിതർക്കെല്ലാം ഈ സർക്കാരിൻ്റെ കാലത്ത് പട്ടയം നൽകുമെന്നും ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. പ്രധാന ഭാഗങ്ങൾ മാത്രം വായിച്ച് നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂർണ്ണ രൂപം മേശപ്പുറത്തു വെക്കുകയായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!