
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിനെതിരായ യുഡിഎഫ് ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വി കെ പ്രശാന്തിന്‍റെ പ്രതിച്ഛായയിൽ ആധി പൂണ്ടാണ് കോണ്‍ഗ്രസ് വിമർശനമെന്ന് പിണറായി വിജയൻ പറഞ്ഞു.
വി കെ പ്രശാന്തിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് വെപ്രാളമാണെന്ന് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രശാന്തിന്‍റെ ജനപ്രീതിയിൽ യുഡിഎഫിന് ആശങ്കയാണെന്നും ഇവിടെ എന്ത് സംഭവിക്കുമെന്ന ആധിയാണ് പ്രതിപക്ഷത്തിലെ നേതാക്കളെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മതമോ ജാതിയോ കക്ഷി രാഷ്ട്രീയത്തിനോ അപ്പുറം പ്രശംസ നേടിയ നേതാവാണ് വി കെ പ്രശാന്ത് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പാലയിൽ എൽഡിഎഫിന് നാല് ശതമാനം വോട്ട് വിഹിതം കൂടിയത് ജനങ്ങളുടെ സമീപനത്തിന്റെ സൂചനയാണെന്നും പിണറായി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം രാജ്യത്ത് മാറിയിരുന്നു. എന്നാല്‍, ഇന്ന് രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളം ഇന്ന് നമ്പർ വണ്‍ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർണ്ണമായി നടപ്പാക്കി കഴിഞ്ഞു. ശബരിമല വികസനത്തിന് എൽ ഡി എഫ് സർക്കാർ 1273 കോടി ചിലവഴിച്ചു എന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam