
തിരുവനന്തപുരം: മാധ്യമ മേഖല തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങൾ കീഴ് വഴങ്ങി നിൽക്കുകയാണ്. ചിലർ ചെറുത്ത് നിൽക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ മാധ്യമമേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഇന്ത്യയിൽ മാധ്യമ സ്വത്രാന്ത്ര്യം ഗുരുതരാവസ്ഥയിലാണ്. മാധ്യമങ്ങളെ വരുതിയിലാക്കാൻ ലക്ഷ്യമിട്ട് ശ്രമം നടക്കുകയാണെന്നും ജനാധിപത്യ സംവിധാനത്തെ ആകെ ഇത് ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ മുപ്പതാംവർഷ ആഘോഷ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പെഗാസിസ് പോലെയുള്ള സംവിധാനങ്ങൾ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ഉപയോഗിക്കുകയാണ്. മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ്. മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പിന് വിധേയരാകാൻ നിർബന്ധിതരാകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യമാധ്യമ രംഗത്ത് പുതു യുഗ പിറവിക്ക് തുടക്കമിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിയുടെ ദൃശ്യാനുഭവം മാറ്റപ്പെട്ടു. ഭരണ സംവിധാനത്തിന്റെ ഉടമസ്ഥതയിൽ ഒതുങ്ങിയിരുന്ന ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു. സമൂഹത്തിന്റെ കണ്ണാടിയെന്ന പോലെ നല്ലൊരു മാതൃക ഒരുക്കി. കണ്ണാടി ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. എന്റെ നോട്ടം പരിപാടിയിലൂടെ ഇഎംഎസും ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായെന്നും അനേകം മാതൃകകൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉണ്ടായെന്നും പിണറായി പറഞ്ഞു.
നൈതികത ഉയർത്തിപ്പിടിക്കുന്ന മാധ്യമ പ്രവർത്തകരെ സ്ഥാപനങ്ങൾ പുറംതള്ളുന്ന പ്രവണത കൂടിവരികയാണ്. മാധ്യമേഖലയിൽ മുതലാളിവത്കരണം നടക്കുകയാണ്. കോർപ്പറേറ്റ് ഭീമന്മാരുടെ കൈകളിലാണ് ഭൂരി ഭാഗം മാധ്യമങ്ങളും. വാർത്തയുടെയും വിനോദത്തിന്റെയും കച്ചവടവത്കരണം നടക്കുന്നു. ഇപ്പോൾ നാടകീയമായ പ്രകടനപരത. പല ചാനലുകളിലും സത്യത്തെ മുക്കിക്കൊല്ലുന്നു. ഇതിൽ രാഷ്ട്രീയം ഉണ്ട്. ജനം ഈ രാഷ്ട്രീയം തിരിച്ചറിയും. വിശ്വാസ്യത തകരുന്നത് വരെയേ ഏത് മാധ്യമ സ്ഥാപനത്തിനും നിലനിൽപ്പുള്ളൂ. ജനങ്ങളെ വർഗീയ വൽക്കരിക്കാൻ ഉള്ള അജണ്ട വരെ ചില മാധ്യമങ്ങൾ ഏറ്റെടുത്തു. പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ കാണാൻ അനുവദിക്കുന്നില്ല. ജനത്തോട് ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ അത് ചെയ്യണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമ അന്തരീക്ഷം ഉണ്ടാകണം. മാതൃകയായി നിലനിൽക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് സാധിക്കട്ടെയെന്നും പിണറായി പറഞ്ഞു.
എത്രയോ കഷ്ടപ്പെട്ടാണ് ഇത്രയും വലിയ പ്രസ്ഥാനം ഉയർന്ന് വന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏഷ്യാനെറ്റ് തന്റെ കുഞ്ഞെന്ന് കെ കരുണാകരൻ പറയുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് പരമാവധി വിശ്വാസ്യത കാക്കുന്ന സ്ഥാപനമാണ്. പുതുമയാർന്ന പരിപാടികൾ ഏഷ്യാനെറ്റ് ന്യൂസ് കൊണ്ടുവന്നു. എകാധിപതികൾ ഭരിക്കുന്നയിടത്ത് മാധ്യമങ്ങൾ പ്രതിസന്ധി നേരിടുകയാണ്. ഗോദി മീഡിയ കേരളത്തിലും ഉണ്ട്. കൃത്യമായ ബ്രെയിൻ വാഷിംഗ് നടക്കുന്നു. ചിന്തിക്കാൻ പോലും അവസരം നഷ്ടപ്പെടുന്നു. മാധ്യമങ്ങൾ വിശ്വാസ്യത കാത്തുപാലിക്കണം. സോഷ്യൽ മീഡിയയിൽ അസത്യം കൊട്ടാരം കെട്ടുന്നു. അസത്യം അല്ല ശരിയെന്ന് വിളിച്ചു പറയാൻ വാർത്ത മാധ്യമങ്ങൾക്ക് കഴിയണം. എല്ലാത്തിനോടും സമരസപ്പെടുന്ന വല്ലാത്ത കാലമാണ്. കേരളത്തിൽ കുറെ കാലമായി അധാർമിക മാധ്യമ പ്രവർത്തനം നടക്കുന്നു. റേറ്റിംഗിന് വേണ്ടി ഓടുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് എങ്കിലും അതിന് പിന്നാലെ പോകരുത്. വർത്താ സംസ്കാരം അന്തസ്സോടെ നിലനിർത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.