Latest Videos

ഭാഷയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവര്‍ പിന്മാറണം: മുഖ്യമന്ത്രി

By Web TeamFirst Published Jun 6, 2021, 5:47 PM IST
Highlights

മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്

ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്സിങ് സ്റ്റാഫിന്  ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി ആശുപത്രി നല്‍കിയ സര്‍ക്കുലറിനേക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്.

അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നമ്മുടെ സംസ്കാരത്തില്‍നും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കുന്നു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. 

അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികൾ. 

നമ്മുടെ സംസ്കാരത്തില്‍നും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു.

ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം  അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!