'ഒരിക്കലും നടക്കാൻ പാടില്ലാത്തത്'; യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐയെ തള്ളി പിണറായി വിജയൻ

By Web TeamFirst Published Jul 15, 2019, 6:50 PM IST
Highlights

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കേസ് അന്വേഷണത്തിൽ ഒരു ലാഘവവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘര്‍ഷമുണ്ടായപ്പോൾ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ എന്ന നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫഐയുടെ യൂണിറ്റ് മുറിയിൽ നിന്നും സര്‍വ്വകലാശാല ഉത്തക്കടലാസുകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പ് മുതൽ പിഎസ്‍സിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ട നിലയിലേക്കും കാര്യങ്ങളെത്തി. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും എല്ലാം യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന ആക്രമണങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അക്രമത്തെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റുമിട്ടു. ഇതിനെല്ലാം പിന്നാലെയാണ് ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുന്നത്. 

അതിനിടെ അഖിലിനെ കുത്തിയ കേസിൽ അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസീമിനെയും ഈമാസം 29 വരെ റിമാൻഡ് ചെയ്തു. 
പ്രതികൾ ആവശ്യങ്ങൾ കോടതി തള്ളി. കൈക്കേറ്റ പരിക്ക് കിടത്തി ചികിത്സിക്കണമെന്ന ശിവരഞ്ജിത്തിന്‍റെ ആവശ്യം കോടതി തള്ളി

 

click me!