രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്, വികാരമല്ല വിചാരമാണ് വേണ്ടത്; വാളയാര്‍ സംഭവത്തില്‍ മുഖ്യമന്ത്രി

By Web TeamFirst Published May 14, 2020, 6:15 PM IST
Highlights

വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പടെ ക്വാറന്‍റേനിലേക്ക് അയക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ തന്നെ പെരുമാറണം.

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിച്ചെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പടെ ക്വാറന്‍റേനിലേക്ക് അയക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ തന്നെ പെരുമാറണം. രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് വാളയാറിലെ സംഭവത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഛര്‍ദ്ദിയും ശാരീരിത അസ്വസ്ഥതയും ഉണ്ടായ ചെന്നൈയില്‍ നിന്നം വന്നയാളെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ആയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നഴ്സുമാരെ ഹോസ്പിറ്റല്‍ ക്വാറന്റൈനിലും പൊലീസുകാരെ ഹോം ക്വാറന്‍റൈനിലേക്കും മാറ്റി. ഇത്തരം ഘട്ടങ്ങളില്‍ സന്ദര്‍ഭാനുസരണം ചുമതല നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പ്രത്യേക അഭിന്ദനം അര്‍ഹിക്കുന്നു. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കും.

ആ സമയം വാളയാര്‍ ചെക്ക് പോസ്ററില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നില നിന്നിരുന്നു. ജനപ്രതിനിധികളെത്തി അവിടെയുണ്ടായിരുന്നവരുമായി ഇടപെട്ടു. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ച ആളും എട്ട് സഹയാത്രികരും ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നു. അവിടെ ഉണ്ടായിരുന്ന 130 ഓളം യാത്രക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, മറ്റു നാട്ടുകാര്‍ എന്നിവരെ ലോ റിസ്ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുത്തി 14 ദിവസം ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗ ലക്ഷണങ്ങളുള്ളവരുടെ സ്രവം പരിശോധിക്കണമെന്നും  മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ശ്രമമെന്ന് പരാതി ഉണ്ടായിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്നും കാസര്‍ക്കോട്ടേക്ക് പണം വാങ്ങി ആളെ കടത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നു. ഇതിനിടക്ക് പാസില്ലാതെ ആളെ കടത്തി വിട്ടു എന്ന് ചിലര്‍ ചാനലുകളിലൂടെ പറഞ്ഞു. ഇതുണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറില്‍ കണ്ടത്. 
കൃത്യമായ രേഖകളും പരിശോധനയുമില്ലാതെ ആളുകളെത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കും

ഒരാളങ്ങനെ കടന്ന് വന്നാല്‍ സമൂഹമാകെയാണ് പ്രതിസന്ധിയിലാകുന്നത്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോഴും, നിബന്ധനകള്‍ ഓര്‍മിപ്പിക്കുമ്പോഴും മറ്റ് രീതിയില്‍ ചിത്രീകരിക്കേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദ്ദശങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കാന്‍ ബന്ധപ്പട്ടെവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

click me!