
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകി. മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകർക്കാനാണ് മാധ്യമശ്രമമെന്നായിരുന്നു സിപിഎം ആരോപണം.
പുതുപ്പള്ളിച്ചൂട് ഉയരുന്നതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മാസപ്പടി വിവാദം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുറത്തുവന്ന മാസപ്പടി വിവരങ്ങൾ അതീവ ഗൗരവമേറിയതെന്ന് പ്രതിപക്ഷം. വീണ വിജയനെ എക്സാലോജിക് കമ്പനിക്കെതിരെ മുമ്പ് ആരോപണങ്ങൾ ഉയർന്നപ്പോൾ ക്ഷുഭിതനായാണ് മുഖ്യമന്ത്രി നിയമസഭയിൽ നേരിട്ടത്. ആദായനികുതി വകുപ്പിൻ്റെ പരാതി പരിഹാര ബോർഡിൻ്റെ കണ്ടെത്തൽ ആരോപണങ്ങൾക്കപ്പുറത്ത് വളരെ പ്രാധാന്യത്തോടെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുകയാണ് പ്രതിപക്ഷം.
നാളെ സഭയിൽ മാസപ്പടി കൊണ്ടുവരാൻ പ്രതിപക്ഷനീക്കമുണ്ട്. വീണയുടെ മെൻറർ ആണ് പിഡബ്ള്യുസി ഡയറക്ടർ ജെയ്ക് ബാലകുമാർ എന്ന് നേരത്തെ സഭയിൽ പരാമർശിച്ച മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിൽ ഏറ്റുമുട്ടൽ തന്നെ നടന്നിരുന്നു. എക്സാലോജികിൻ്റെ ബാക് ഫയലുകൾ അടക്കം പുറത്തുവിട്ടായിരുന്നു മാത്യുവിൻ്റെ അന്നത്തെ പോര്. മെൻ്ററിനപ്പുറം മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി എന്നാണ് പുതിയ വിവരം എന്നിരിക്കെ വിവാദം ഇനിയും കത്തിപ്പടരും. അതേസമയം, വിഷയം സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് പറഞ്ഞ് സീതാറാം യെച്ചൂരി ഒഴിഞ്ഞുമാറി. മാധ്യമങ്ങളെ സംശയ നിഴലിൽ നിർത്തി മുഖ്യമന്ത്രിയുടെ കുടുംബത്തെ പിന്തുണയ്ക്കുകയാണ് സംസ്ഥാന നേതാക്കൾ. വീണ വിജയൻ ഇതുവരെ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...