
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് പിണറായി പറഞ്ഞു. അക്കൗണ്ടിൽ നിന്നും പണം നേരിട്ട് എടുക്കാൻ പറ്റാത്ത ആളുകളുണ്ട്. ഇവരുടെ എല്ലാം പണം അക്കൗണ്ടിലേക്ക് പോകുന്നത് നല്ലതല്ല. ഇതിനെ കുറിച്ച് ഒരു പഠനം നടത്തണം. പഠിച്ച ശേഷമേ ഈ കാര്യം ചെയ്യാൻ കഴിയൂ. അങ്ങനെ ഒരു പഠനം നടത്തിയിട്ടില്ല. കിടപ്പിലായവർക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു കൊടുക്കണമെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി പിണറായി പറഞ്ഞു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണുന്നത്. അവരെ ചേർത്ത് പിടിക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതെ ഇരിക്കാനും കഴിയില്ല. ജോസ് ഗിരിയിൽ ഉരുൾ പൊട്ടിയുണ്ടായ റോഡ് തടസ്സം ഇത് വരെ നീക്കാത്തത് അനാസ്ഥയാണ്. പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം നേരിട്ടു. കാലാവസ്ഥ മുന്നറിയുപ്പുകൾ വിലയിരുത്തുന്നതിലും മുൻ കരുതൽ എടുക്കുന്നതിലും ഭരണ സംവിധാനങ്ങൾക്ക് ജാഗ്രത ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്. അത് പരിശോധിക്കപ്പെടണം. ജൂലൈ 13-ന് അതിതീവ്ര മഴ ഉണ്ടായപ്പോളും മുൻകരുതൽ നടപടികൾ ഉണ്ടായില്ല. വയനാട്ടിലെ ദുരന്തത്തിലും സമാനമായ സ്ഥിതിയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam