
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 12 മുതല്‍ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3859 കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കും.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
സംസ്ഥാനത്ത് 24 വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടായിരിക്കും. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കും. നദികളിലെ മണല്‍ നീക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായതോടെ കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദലൈലാമ സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് പാർലമെന്‍റ് അംഗങ്ങൾ രണ്ടുപേര് ഡിഎംകെ ട്രസ്റ്റിന്‍റെ ഒരുകോടി സഹായം നൽകി. കർണാടക മുഖ്യമന്ത്രി വിളിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് വിലയിരുത്തുന്നതില്‍ ചില സമയങ്ങളില്‍ പരിമിതിയുണ്ട്. ഇതിന്‍റെ പേരില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തരുത്. ഒരു പ്രദേശത്തെ മഴ കൃത്യമായി പറയാൻ കഴിയുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam