ക്വാറന്‍റീന്‍ മാർഗനിർദേശങ്ങള്‍ പുതുക്കുന്നു, പുതിയ ചട്ടങ്ങൾ അറിയാം

By Web TeamFirst Published Jun 11, 2020, 7:00 PM IST
Highlights

വിദഗ്ധ സമിതി നിർദ്ദേശപ്രകാരമാണ് മാർഗനിർദ്ദേശം പുതുക്കുന്നത്. വീടുകളിൽ ക്വാറന്‍റീന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവർക്ക് മുൻഗണനാ നിർദ്ദേശം നൽകിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്‍റീന്‍ മാർഗനിർദേശങ്ങള്‍ കൈമാറും. വിദേശത്ത് നിന്ന് എത്തുന്നവരുടെ വീട്ടില്‍ ക്വാറന്‍റീന് വേണ്ട സൗകര്യമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്‍റീന്‍ സംബന്ധിച്ച് പുതിയ മാര്‍രേഖ. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വീട്ടില്‍ നിരീക്ഷണം കഴിയുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശമാണ് പുതുക്കുന്നുത്. വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ പണമടച്ചുള്ള ക്വാറന്‍റീന്‍ ഒരുക്കും.  

വിദഗ്ധ സമിതി നിർദ്ദേശപ്രകാരമാണ് മാർഗനിർദ്ദേശം പുതുക്കുന്നത്. വീടുകളിൽ ക്വാറന്‍റീന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവർക്ക് മുൻഗണനാ നിർദ്ദേശം നൽകിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്‍റീന്‍ മാർഗനിർദേശങ്ങള്‍ കൈമാറും. വിദേശത്ത് നിന്ന് എത്തുന്നവരുടെ വീട്ടില്‍ ക്വാറന്‍റീന് വേണ്ട സൗകര്യമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. വീട്ടിലെ സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കിൽ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റും. വീട്ടിലുള്ളവര്‍ക്ക് ബോധവല്‍കരണം നടത്തണമെന്നും ക്വാറന്‍റീന്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷിത ക്വാറന്‍റീന്‍ ഉറപ്പാക്കാൻ വീടുകളിലുള്ളവർക്ക് നിർദ്ദേശങ്ങള്‍ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്താമാക്കി. കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേക നിർദ്ദേശം നൽകും. വീട്ടിൽ ക്വാറന്‍റൈൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീട്ടിലേക്ക് പോകാം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ സൌകര്യം നൽകും. പെയ്ഡ് ക്വാറന്‍റീന്‍ പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് നൽകും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കർശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവർ ഉറപ്പാക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള പുതിയ മാര്‍രേഖ

വിമാനം, ട്രെയിൻ റോഡ് മാർഗ്ഗങ്ങള്‍ വഴി, മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവർക്കുള്ള ക്വാറന്‍റീനിലും പുതിയ മാർഗനിർദ്ദേശം ഉണ്ട്. മറ്റ് സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിൽ തെരഞ്ഞെടുക്കാം. കൊവിഡ് കൺട്രോൾ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കിൽ സർക്കാർ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്‍റീന്‍ സൗകര്യവും ഉറപ്പാക്കും. ഇവര്‍ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കണ്ടെയ്ൻമെന്റ് സോൺ നിർണയത്തിൽ മാറ്റം വരുത്തുന്നുകയാണ്. ഓരോ ദിവസവും രാത്രി 12 മണിക്ക് മുൻപ് കണ്ടെയ്ൻമെന്റ് സോൺ വിജ്ഞാപനം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ, കോർപ്പറേഷനുകളിൽ സബ് വാർഡ് തലത്തിലും തരം തിരിക്കാം ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കാം.

ഒരു വ്യക്തി ലോക്കൽ സമ്പർക്കത്തിലൂടെ പോസിറ്റീവായാലും, വീട്ടിലെ രണ്ട് പേർ ക്വാറന്‍റീന്‍ ആയാലും വാർഡിൽ പത്തിലേറെ പേർ നിരീക്ഷണത്തിലായാൽ, വാർഡിൽ സെക്കന്ററി ക്വാറന്റൈൻ ഉള്ളവർ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോൾ പ്രത്യേക പ്രദേശം കണ്ടെയ്ൻമെന്റ് സോണാകും. ഏഴ് ദിവസത്തേക്കാണ് ഇങ്ങനെ കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപിക്കുക. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാർശ പ്രകാരം തീരുമാനിക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പോസിറ്റീവായാൽ, വീടും ചുറ്റുമുള്ള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റും.

click me!