
തിരുവനന്തപുരം: പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്‍ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ മതസ്പര്‍ധ വളര്‍ത്താനാണ് നീക്കം നടക്കുന്നത്. അക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ പൗരത്വ നിയമത്തിനെതരായ പ്രക്ഷോഭത്തിന്‍റെ പേരിൽ പോസ്റ്റ്ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങൾ ഉണ്ടായാൽ കേസെടുക്കുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ നിരയിൽ വലിയ ബഹളത്തിനും ഇടയാക്കി. എസ്‍ഡിപിഎക്ക് എതിരെ പറയുമ്പോൾ എന്തിനാണ് പ്രതിപക്ഷം ബഹളം വക്കുന്നതെന്നായിരുന്നു പിണറായി വിജയന്‍റെ ചോദ്യം. എസ്‍ഡിപിഎയുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. എസ്‍ഡിപിഐയെ പിന്തുണക്കേണ്ട കാര്യം കോൺഗ്രസിനോ യൂഡിഎഫിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
"
പ്രക്ഷോഭവും അക്രമവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.: തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണ്. സമരം വഴിവിട്ട് പോയാൽ പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam