കേട്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത്: കവളപ്പാറയിലെ ദുരന്തമുഖത്ത് പിണറായി

By Web TeamFirst Published Aug 13, 2019, 2:49 PM IST
Highlights

തിരിച്ച് ചെല്ലാൻ പറ്റുന്ന വീടുകളെല്ലാം വൃത്തിയാക്കണം. നഷ്ടം സംഭവിച്ചവര്‍ക്ക് ആകാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കവളപ്പാറക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. 

മലപ്പുറം/ കവളപ്പാറ: കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശത്തെത്തി ദുരന്തബാധിതരെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുന്ന കാര്യങ്ങളാണ് കവളപ്പാറയിലുണ്ടായത്. ഇനിയങ്ങോട്ട് എന്ത് ചെയ്യുമെന്നാണ് ആലോചിക്കേണ്ടത്. എല്ലാറ്റിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. 

എല്ലാറ്റിനെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. കഴിഞ്ഞ വര്‍ഷം മഹാപ്രളയം ഉണ്ടായപ്പോൾ കേരളം അതിജീവിച്ചു. പ്രളയക്കെടുതികൾ പരിഹരിച്ച് വരുന്നതിനിടക്കാണ് വീണ്ടും ദുരിതം ഉണ്ടായത്. അന്നത്തെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചു, അതുകൊണ്ടുതന്നെ ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് ഒന്നിച്ച് നിൽക്കാൻ തന്നെയാകണമെന്നും പിണറായി വിജയൻ പറഞ്ഞു. 

 തിരിച്ച് ചെല്ലാൻ പറ്റുന്ന വീടുകളെല്ലാം വൃത്തിയാക്കണം. നഷ്ടം സംഭവിച്ചവര്‍ക്ക് ആകാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കവളപ്പാറക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്.  പകരം സ്ഥലം കണ്ടെത്താനും വീട്  നിര്‍മ്മിക്കാനും സർക്കാർ കൂടെയുണ്ടാവും വിഷമ സ്ഥിതിയിൽ തകർന്ന് പോകരുത്. അതിജീവിക്കണം. 

കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായിപ്പോയ ചിലരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ പോരായ്മ കൊണ്ടല്ല, പ്രകൃതി അനുകൂലമല്ലാത്തതാണ് വെല്ലുവിളിയെന്നും  നമ്മുടെ ശ്രമം തുടരുകതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ദുരിതങ്ങളേയും കഷ്ടപ്പാടുകളേയും ഐക്യത്തോടെ അതിജീവിക്കാം എന്ന സന്ദേശമാണ് പിണറായി വിജയൻ ദുരിതാശ്വാസ ക്യാമ്പുകളിലും കൈമാറിയത്. 

തുടര്‍ന്ന് വായിക്കാം:സംസ്ഥാനത്ത് മഴ കുറയും; കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരും

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് മലപ്പുറം ജില്ലകളിലെ ദുരന്തബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനത്തിന് എത്തുന്നത്. 

 

 

click me!